ചരിത്രത്തിലേക്ക് ഒരു വേദി ബഹിഷ്കരണം - ജസ് തിങ്ക് എഡിറ്റോ റിയൽ

മ്ലാനമായ മനസ്സിന് മേൽ കുളിർ മഴയായി എന്നാണ് പെട്രോൾ പമ്പ് ഉത്ഘാടന വേദിയിൽ നിന്നുള്ള ബഹിഷ്കരണ പ്രതിഷേധം വിശേഷിപ്പിച്ചു കൊണ്ട് പ്രശസ്ത സാഹിത്യകാരൻ ബാഹിർ കുന്നാംഗലം കുറിച്ചത്..യാഥാർഥ്യം അത് തന്നെയാണ്. മ്ലാനതയോടെ മൂക സാക്ഷിയായി പട്ടേലിന്റെ പരിഷ്കാരങ്ങൾ കണ്ട് കൊണ്ടിരുന്ന ഒരു പറ്റം ദ്വീപ് ജനങ്ങളുടെ മനസ്സിൽ കുളിർ മഴയായി പെയ്തിറങ്ങുകയായിരുന്നു ലക്ഷദ്വീപ് തെരെഞ്ഞെടുത്ത ജന പ്രതിനിധിയുടെ പട്ടേലിനെ ഇരുത്തി നാട്ടുകാർക്ക് മുമ്പിൽ എണ്ണി എണ്ണി ഉള്ള പ്രതിഷേധമറിയിച്ചുള്ള പ്രസംഗവും ശേഷം വേദി വിട്ടു ജനക്കൂട്ടത്തോടൊപ്പം ഉള്ള ഇറങ്ങി പോക്കും.
കേഗ് കുറിച്ച പോലെ ആ വേദിയിൽ നിന്നും ഇറങ്ങി പോയത് ദ്വീപുകാരുടെ ഉള്ളിൽ അത്രയും നാൾ ഉണ്ടായിരുന്ന ഭയം കൂടി ആയിരുന്നു. ജനങ്ങൾക്കു പ്രതിഷേധിക്കുവാൻ പോലും അവകാശം നല്കാത്ത വിധം ഓരോ പഴുതുകളും അടച്ചു തന്റെ സ്വേച്ഛാധിപത്യ നിലപാടുകൾ തുടർന്ന് പോരുമെന്ന് കരുതിയിരുന്ന പ്രഫുൽ ഘോടാ പട്ടേൽ ഞെട്ടി പോയ സംഭവം..
ജനപ്രതിനിധികളെ കൂട്ടാതെ കൂടിയാലോചിക്കാതെ ലക്ഷദ്വീപ് ജനങ്ങളിൽ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവും ആയ വിവിധ മേഖലകളിൽ പ്രതിസന്ധി തീർക്കുന്ന പരിഷ്കാര നടപടികളും കൊണ്ട് കഴിഞ്ഞ പതിനഞ്ച് മാസത്തോളം നടത്തിയ ജന താല്പര്യങ്ങൾക്കെതിരായി ഉള്ള ഭരണത്തിൽ ജനങ്ങൾ സന്തുഷ്ടർ ആണെന്ന് മാലോകരെ അറിയിക്കാൻ ഉള്ള വമ്പിച്ച വർണ്ണ വിളക്കുകളും അലങ്കാരങ്ങളും മറ്റു കലാ പരിപാടികളും എല്ലാം ഒരുക്കി ഉള്ള പരിപാടികളിൽ ലക്ഷദ്വീപ് ജനങ്ങളുടെ കണ്ണ് മിഴിച്ചു പോവും എന്ന് ഒരു പക്ഷെ ധരിച്ചു പോയിരിക്കാം. എന്നാൽ ജനങ്ങൾ തങ്ങളുടെ സ്വാതന്ത്ര്യത്തിലും അവകാശങ്ങളിലും സ്വത്തു വകകളിലും എല്ലാം കൈ വെക്കുന്നു എന്ന തോന്നൽ ആശങ്കകൾക്കും ഭയപ്പാടിനും ഒടുവിൽ ധൈര്യ സമേതം പ്രതികരിക്കും എന്ന ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നത് ഭരണകൂടത്തിന്റെ ശരിയല്ലാത്ത നയങ്ങൾ തന്നെ ആണ്.. അവിടെ നീണ്ട കാലം ദ്വീപുകാർ മനസ്സിൽ ഒതുക്കി വെച്ചിരുന്ന രോക്ഷം എം പിയിലൂടെ പ്രതിഫലിപ്പിക്കുവാൻ കഴിഞ്ഞതോടെ അവകാശങ്ങൾ സംരക്ഷിക്കുവാനും ഭരണഘടന അനുവദിച്ചു നൽകിയ സ്വാതന്ത്ര്യം ആസ്വദിക്കുവാനും ഒരു പുൽക്കൊടിയെ പോലും ഭയക്കാതെ ശബ്ദം ഉയർത്താമെന്നും ഉള്ള ധൈര്യം ഉണ്ടാക്കാൻ കഴിഞ്ഞു എന്നത് ചില്ലറ കാര്യം അല്ല.  അത് കൊണ്ട് തന്നെ ആണ് ലക്ഷദ്വീപ് എം പി യിൽ നിന്നും മറ്റു രാഷ്ട്രീയ കക്ഷികളിൽ നിന്നും എല്ലാം ജനം ആഗ്രഹിക്കുന്ന പ്രതികരണങ്ങൾ ഉണ്ടാവുമ്പോൾ അതിനു പിന്തുണ കക്ഷി ഭേദമന്യേ ഉണ്ടാവുന്നതും..
ഭരണ കൂടത്തിന് എതിരിൽ ഒരു കാലത്തും ലക്ഷദ്വീപ് ജനങ്ങൾ നിലകൊണ്ടിട്ടില്ല. എന്നാൽ ജനദ്രോഹ നടപടികൾ കൊണ്ട് പൊറുതി മുട്ടുമ്പോൾ തെറ്റായ നയങ്ങൾ തുടർക്കഥ ആവുമ്പോൾ അത്തരം നയങ്ങളിൽ ആനന്ദം കൊള്ളുന്നവരും ജനാധിപത്യ അവകാശങ്ങൾ പോലും അനുവദിച്ചു തരുവാൻ മടിക്കുമ്പോൾ അത്തരം നയങ്ങൾക്കെതിരിൽ എത്ര കാലം വേണമെങ്കിലും ശബ്ദം ഉയർത്തുമെന്നു ജനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നു. ജനങ്ങളിൽ പ്രതിഷേധം ഉയരുമ്പോൾ അത് വർണ്ണ വിളക്കുകൾ കൊണ്ടോ ആഘോഷങ്ങൾ കൊണ്ടോ എക്കാലവും മറച്ചു വെക്കുവാൻ കഴിയുക ഇല്ല എന്നു മനസ്സിലാക്കണം.. ഏകാധിപത്യ പ്രവണതകൾ മഹത്തായ ഭരണഘടന നിൽക്കുന്ന ഒരു രാജ്യത്തു ഉണ്ടാവുന്നത് ഭൂഷണം അല്ല..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

യാത്ര കീറാമുട്ടി...